Sunday, February 8, 2009

പ്രകാശത്തിന്റെ കുറച്ച് വെളുത്ത പൂവുകള്

കവി വിഷ്ണുപ്രസാദിന്റെ
കവിതകളിലെ
പ്രണയമുഹൂര്ത്തങ്ങള്


സ്നേഹത്താല്‍ ആത്മപീഡ അനുഭവിച്ച ഒരാളെ കണ്ട് പിടിക്കുകയായിരുന്നു ഈ വരികളില്‍.
സ്നേഹത്താല്‍ കൈമുറിഞ്ഞ കുട്ടി, ആശുപത്രിയില്‍ ദേഹമാസകലം മുറിഞ്ഞ ഒരാളെ കണ്ട് മുട്ടും പോലെ. എന്നാലും എനിക്ക് വേദനിക്കുന്നു എന്ന് ആ കുട്ടി പിന്നെയും കരയുന്നുണ്ട്. കൂടെ കരയുന്നുണ്ട്.

കുഴൂര്‍ വിത്സണ്‍




പ്രകാശത്തിന്റെ കുറച്ചു
വെളുത്ത പൂവുകള്‍ വിതറി
സൂര്യന്‍ മേഘങ്ങളുടെ
ഒരു കരിങ്കൊടി വെച്ച് തലകുനിച്ചു.
നിലച്ച മിടിപ്പുകള്‍ നക്ഷത്രങ്ങളാവുമെന്ന്
ഒരു മഴവില്ല് എഴുതിവായിച്ചു.

(അടക്കം)



കണ്ടില്ല എന്ന് നടിക്കുവാന്‍ കണ്ണുകളും
കേട്ടില്ല എന്ന് നടിക്കുവാന്‍ കാതുകളുമുള്ള ലോകമേ
കീഴടക്കലിന്റെ നിരര്‍ഥകത ബോധ്യപ്പെടുത്താനോ
ഉറച്ച കാലുകള്‍ നല്‍കുന്നത്...?

മലമുകളില്‍ എത്തിയ ഒരാള്‍ക്ക്
പിന്നെയും കയറുവാനാവില്ല.
അയാള്‍ രണ്ടു തവണ മലയിറങ്ങും.

(കീഴടങ്ങല്)





എല്ലാ വിളക്കുകളും കെടുമ്പോള്‍
നിങ്ങളെ ഒരാള്‍ തൊടും.
അപ്പോള്‍ ഒരിടിമിന്നല്‍ ഉണ്ടാവും.
ഇരുട്ടില്‍ പ്രകാശിച്ചു നില്‍ക്കുന്ന
നിങ്ങളുടെ ഹൃദയത്തെ ഈ ലോകം കാണും.

(-)




ഒരു തവണ മാത്രമേ
ഒരാള്‍ക്ക് പ്രേമിക്കാന്‍ കഴിയൂ എന്ന്
എത്ര തവണ പ്രേമിക്കാന്‍ ശ്രമിച്ചിട്ടാണ്
മനസ്സിലായത്...
ജീവിതത്തെ രണ്ടായി പിളര്‍ക്കുന്ന ഒരു വിള്ളല്‍
ഒരിക്കല്‍ മാത്രമേ ഉണ്ടാവൂ...

(വിള്ളല്)





എപ്പോഴും ഞാന്‍ ചോദിക്കാന്‍ മറക്കും,
നീയെന്തിനാണ് ഈ ചെടിയെ
നിന്റെയുള്ളില്‍ നട്ടു വളര്‍ത്തുന്നതെന്ന്...

(ആസ്താമലത)




ദൈവമേ നൂല്‍പ്പാലം കെട്ടാനുള്ള
കോണ്ട്രാക്റ്റ് എനിക്ക് തരണം.
നൂല്‍പ്പാലത്തിലൂടെയുള്ള നടത്തിപ്പിന്റെയും
വറചട്ടിയിലെ പിടച്ചിലിന്റെയും
തത്സമയ സംപ്രേഷണാവകാശം
എനിക്കു തന്നാല്‍
ഞാനൊരു ചാനലു തുടങ്ങും.
തമ്പുരാനേ...നിന്റെ കൃപ.

(ദൈവവിചാരം)




ഞാന്‍
പ്രണയത്തിന്റെ
വിഷം തിന്നിരിക്കുകയാണ്.
തലച്ചോറ്
ഒരു ചിതല്‍പ്പുറ്റു പോലെ
തകര്‍ന്നിരിക്കുയാണ്.

(നീലകണ്ഠന്‍)




വേദനകളുടെ തീകൂട്ടിയ നെഞ്ച്
എനിക്ക് പറിച്ചുതന്നിട്ട്
അവള്‍ പറഞ്ഞു:
എന്റെ ഹൃദയം നിനക്കുള്ളതാണ്.
അവളുടെ മിടിപ്പുകളുടെ ഭാണ്ഡം
സ്വീകരിച്ചപ്പോള്‍
എന്റെ ചോര കത്തി.
ആകാശത്തിന്റെ ഒരു കഷ്ണം
തടാകത്തിലേക്ക് തകര്‍ന്നുവീണു.

(വിനിമയം)



നമുക്കെന്തുകൊണ്ട് ഒരേ സമയം
പ്രണയിക്കാനാവുന്നില്ല.....?
ഉദാഹരണത്തിന് എട്ടുമണി,
എട്ടുമണി എന്ന കുറ്റി കൊണ്ട്
പ്രണയത്തെ തറച്ചു നിര്‍ത്താനാവാത്തതെന്ത്..?

(പ്രണയവും സമയവും)





എനിക്ക് നിന്നില്‍ നിന്ന് ഒഴിഞ്ഞുപോവാം,
അവനവനില്‍ നിന്ന് ഒഴിയാനാവാത്തതാണ്
പരമമായ ദു:ഖം.

(ഒഴിയല്)



അറിയാത്ത സ്നേഹത്തിന്‍ വേരുകള്‍
തിരഞ്ഞു കൊണ്ടലയുവാനാണ് വിധി.
ഒക്കെയും മടുക്കുന്നു ചങ്ങാതീ
രാത്രിഗന്ധികള്‍ പൂക്കുന്ന ശ്യാമയാമങ്ങളില്‍
പാട്ടു പാടി ഞാനലഞ്ഞുവേകാന്തനായ്.
പാതിരാവിന്റെ കല്പടവിലെന്റെ
ശോകരാഗം തളം കെട്ടി നിന്നു.
ഇരുളു മൂടുന്ന ഭൂമി മുഴുവനും
സ്വന്തമായ് മാറ്റി.
പക്ഷേ എവിടെയാണിപ്പൊഴും സ്നേഹം..?

(രാമനാഥന്റെ പ്രേതം)




പ്രണയ മുദ്രകള്‍ കൈവിട്ടൊരെന്നെ നീ
മിന്നലായ് വന്നു പ്രാപിച്ചുകൊള്ളുക.
കത്തിനില്‍ക്കട്ടെ കനല്‍മരമായിഞാന്‍

(പ്രാണസങ്കടം)




നല്ല വേദനയുണ്ട്.
എന്നാലും കാലെടുക്കാന്‍
തോന്നുന്നില്ല.
ഇടതു കാലില്‍ കൂടി
അവള്‍ ചവിട്ടി നിന്നെങ്കില്‍
എന്നായിരുന്നു
ആ വേദനയിലും
എന്റെ വിചാരം.

(ചവിട്ട്)



ഞാന്‍ എന്ന ബിന്ദു വില്‍ നിന്ന് നീ എന്ന ബിന്ദുവിലേക്കും
നീ എന്ന ബിന്ദുവില്‍ നിന്ന് ഞാന്‍ എന്ന ബിന്ദുവിലേക്കുമുള്ള
ദൂരം എങ്ങനെ അളന്നിട്ടും തുല്യമാകുന്നില്ല സര്‍.
ഞാന്‍ എന്ന ബിന്ദുവില്‍ നിന്ന് നീ എന്ന ബിന്ദുവിലേക്കുള്ള
ദൂരം എപ്പോഴും കുറവാണ് സര്‍

(രണ്ട് ബിന്ദുക്കള് തമ്മില്)



എങ്കിലും ഒരു ചോദ്യമുണ്ട്:
എന്നെക്കുറിച്ച് വിചാരിച്ചിട്ടേയില്ലെന്ന് വരുത്താന്‍
നിന്റെ തലച്ചോറിനെ ഇനി എന്തു ചെയ്യാന്‍ പോവുന്നു...

(മുറിച്ച് മാറ്റല്)



നില്ല്,നില്ലുനില്ലെന്‍ കിളിയേ...
നാടുനീളെ നിലവിളിയായ്
പൂത്തുനില്‍ക്കാന്‍ നീ കൊതിക്ക്,
ചോരയായി പച്ചകളില്‍
ഇറ്റുവീണ് പൂക്കളാവ്,
വെള്ളിലയ്ക്ക് കാതുകുത്ത്,
ചക്രവാളം ചൊകചൊകയ്ക്കാന്‍
പോണപകലിന്‍ നെഞ്ചുകൊത്ത്,
പുല്ലുപോലെ കൊല്ല്...കൊല്ല്,
ചെല്ല്....ചെല്ല്.

(വേട്ട)



ഒരു ചിരിയുടെ ചൂടില്‍
നീ കരിഞ്ഞേക്കുമോ എന്ന് ഭയന്ന്
ചിരിച്ചില്ല
ഒരു കരച്ചിലില്‍ ഒഴുകിപ്പോവുമോ
എന്ന് ഭയന്ന് കരഞ്ഞില്ല
ഒന്ന് മിണ്ടിയാല്‍ ഉടഞ്ഞേക്കുമോ
എന്നു ഭയന്ന് മിണ്ടിയില്ല
ഒരനക്കത്താല്‍ പറന്നു പോവുമോ
എന്ന് ഭയന്ന് അനങ്ങിയുമില്ല
എന്നിട്ടും....
എന്നിട്ടും
നീ എന്നെ വിട്ടു പോയല്ലോ...

(എന്നിട്ടും)




നീ എന്നെ പ്രണയിക്കുന്നുവെന്ന് പറഞ്ഞതിന്റെ
മൂന്നാം ദിവസം ഒരു ഭയം ചിറകടിച്ചു
നിന്ന നില്പില്‍ മരങ്ങള്‍ അപ്രത്യക്ഷമായി
കിളികള്‍ പാട്ടു നിര്‍ത്തി

(ഭയം)

എനിക്ക്

നിന്റെ നട്ടെല്ലോ
വൃക്കയോ കരളോ ഹൃദയമോ
തലച്ചോറോ ആവേണ്ട.
എനിക്ക് ഞാന്‍ പോലുമാവേണ്ട.
നിന്റെ എല്ലാ കോശങ്ങളിലേക്കും
കുതിച്ചുകൊണ്ടിരിക്കുന്ന
രക്തമായാല്‍ മതി.

(രക്തം)





എന്നെ മാത്രം തഴുകിയൊഴുകൂ എന്ന്
ഒരു മലയും നദിയോട് പറയില്ല
എനിക്കു മാത്രം പറക്കുവാന്‍
ഈ ആകാശം ഒരുക്കിവെക്കൂവെന്ന്
ഒരു കിളിയും പറയില്ല
എനിക്കുമാത്രം നില്‍ക്കുവാന്‍
ഈ ഭൂമിയെന്ന്
ഒരു പുല്‍ക്കൊടിയും പറയില്ല
എനിക്കു മാത്രം...
എനിക്കു മാത്രം നീയെന്ന്
എന്നിട്ടും എന്താണ്
എന്നെക്കൊണ്ടിങ്ങനെ പറയിപ്പിക്കുന്നത്

(സ്വാര്ഥം)

Wednesday, December 5, 2007

ആയിരക്കണക്കിന് അധ്യായങ്ങളുള്ള നഗരം; ഗ്രാമവും


ആഹ്ലാദത്തിന്റെ അത്യുന്നതിയിലേക്ക് നമ്മെ കൊണ്ട്പോകുന്ന മനുഷ്യരുണ്ട്. അവരെക്കുറിച്ചുള്ള ഓര്മ്മ മാത്രം മതി ചിലപ്പോള് ഹ്യദയം തുറന്ന് ചിരിക്കാന്. അവരുടെ സാമീപ്യം നമ്മെ സമാധാനത്തിന്റെ താഴ്വാരങ്ങളിലേക്ക് കൂട്ടിക്കൊണ്ട് പോകും. എന്നാല് ഇതിന് വിപരീതവുമുണ്ട്. ചിലരുടെ മുഖങ്ങള് ഒരു കാരണവുമില്ലാതെ നമ്മെ അസ്വസ്ഥരാക്കും.മരണത്തിലേക്ക് നടത്തും

പുസ്തകങ്ങളുടെ കാര്യവും വ്യത്യസ്തമല്ല. കയ്യിലെടുക്കുമ്പോള് തന്നെ നമ്മെ കടലിലേയ്ക്ക് എറിയുന്ന പുസ്തകളുണ്ട്. ഇനി സന്തോഷമായി മരിച്ചോളൂ എന്ന് ഊര്ജ്ജപ്പെടുത്തുന്നവയും.

ഈ രണ്ടനുഭവങ്ങളും ഒരുമിച്ച് തരുന്നവയാണ് ടി.പി.അനില്കുമാറിന്റെ രണ്ട് അധ്യായങ്ങളുള്ള നഗരം എന്ന പുസ്തകം.

ഒരു പക്ഷേ പുസ്തകത്തിന്റെ പേരും ഇങ്ങനെ വന്നത് മ:നപൂരവ്വം തന്നെയാകാം. പക്ഷേ കവിതകളിലൂടെ സഞ്ചരിയ്ക്കുമ്പോഴാണ് ഇതു ആയിരക്കണക്കിന് അധ്യായങ്ങളുള്ള നഗരമാണല്ലോ എന്ന് നാം അത്ഭുതപ്പെടുന്നത്.

ടി.പി. അനില്കുമാറിനും അയാളുടെ കവിതയ്ക്കും ഇടയില്
ഒരു അധ്യാപകന്റെയോ ഇടത്ത്ട്ടുകാരന്റെയോ ആവശ്യമില്ലെന്ന് ആമുഖകുറിപ്പില് ശിഹാബുദ്ദീന് പൊയ്ത്തുംകടവ് പറയുന്നു. സ്കൂളില് നിന്നും പുറത്താക്കപ്പെട്ട കുട്ടിയുടെ നൊമ്പരമാണ് ഇയാളെന്ന് അനില്കുമാറിനെ ശിഹാബുദ്ദീന് പരിചയപ്പെടുത്തുന്നു. കവിതകളിലൂടെ സഞ്ചരിക്കുമ്പോഴാണ് എവിടെ നിന്നാണ് ഇയാള് പുറത്താക്കപ്പെടാത്തതെന്ന് വായനക്കാരന് ചോദിക്കുന്നത്

നാട്ടില് നിന്ന് , കൂട്ടുകാരില് നിന്ന്, അതിനും മുന്പേ വീട്ടുകാരില് നിന്ന്, ആല്ത്തറയില് നിന്ന്, പാര്ട്ടിയില് നിന്ന്, പുസ്തകങ്ങളില് നിന്ന്, ഓഫീസില് നിന്ന്

സര്പ്പശാപം എന്ന കവിതയില് അതിന്റെ അങ്ങേയറ്റം നാം കാണുന്നു. ജീവന്റെ ചോദനയായ രതിയില് നിന്നാണ് അയാള് പുറത്തെറിയപ്പെടുന്നത്.

“ ഇണയുടെ ഉടലിന്റെ
ചൂരയറിയും മുമ്പ്
എപ്പോഴും നീ
ചുറ്റഴിഞ്ഞെറിയപ്പെടട്ടെയെന്ന്
പ്രാകുകയായിരുന്നോ “

എന്ന് സര്പ്പ ശാപത്തില് കവി പാമ്പിനോട് ചോദിക്കുന്നു

കവിതയോ മനുഷ്യനോ വിലപ്പെട്ടതെന്ന് അനില്കുമാറിന്റെ കവിതകളോട് ചോദിച്ചാല് അത് ഉത്തരം പറയും മനുഷ്യന് പിന്നെയും മനുഷ്യനെന്ന്. മനുഷ്യരില് നിന്ന് അയാള് കവിത കണ്ടെത്തുന്നു എന്നു മാത്രം. എങ്കിലും ആര്ത്തിയോടെ അയാള് പറയുന്നത് ചെടികളെയും പൂക്കളെയും കുറിച്ചാണ്. ആനകളെക്കുറിച്ചും പഴുതാരകളെക്കുറിച്ചുമാണ്. എന്തൊരു സ്നേഹമാണ് , ബഹുമാനമാണ് , ആര്ത്തിയാണ് ഇയാളുടെ കവിതകള്ക്ക് പ്രക്യതിയോട്.

“പച്ച മഞ്ഞ നീല വയലറ്റ്
നിറങ്ങള് തന്ന്
വീട്ടുമുറ്റത്തെ വഴിയിലൂടെ
ബീഡി തെറുക്കാന് പോയിരുന്ന
പരുത്തിപ്പാവാടകള്ക്ക്”

(നനഞ്ഞ ആകാശം)

പുസ്ത്കത്റ്റിന്റെ സമര്പ്പണം പോലും
ഇത്തരത്തിലാണ്.

“ഒരു മുങ്ങാം കുഴിയില്
പുഴയെനിക്കെല്ലാം
മണലില്
കാല്കുത്തിക്കുതിക്കലില്
പുഴയെനിക്കന്യം”

(ജലമോടുന്ന ചില സിരകള്)

“കാശിതുമ്പയുടെ
പഴുത്ത വിത്ത്
സ്പര്ശത്താല് പൊട്ടിച്ചിതറി
എനിക്ക് ഉറക്കം മുറിഞ്ഞു”
(സ്വപ്നം)

“ വഴിയെല്ലാം പുല്ല് മൂടിപ്പോയ്
പൊത്തുകള്ക്കുള്ളിലാണ് ജീവിതം
ആര്ക്കും വേണ്ടെങ്കില്
ഞങ്ങളെന്തിനീ വേഷം കെട്ടണം
സങ്കടപ്പെട്ടൂ ചെടികള്
പൂക്കള്
തണ്ടിലേക്ക് തിരിച്ച് പോയ്
(പൊത്തുകള്)

എന്നിങ്ങനെയെല്ലാം അനില്കുമാര് പ്രക്യതിയേയും പ്രക്യതി അനില്കുമാറിനെയും തേടുകയാണ്. എങ്കിലും ഇയാളുടെ കവിതയിലെ പരിസ്ഥിതി എന്ന മട്ടില് ഒരു നിരൂപണം “രണ്ട് അധ്യായങ്ങള് ഉള്ള നഗരം”എന്ന പുസ്തകത്തെ അവഹേളിക്കലുമാകും. പ്രക്യതിയിലൊതുങ്ങാത്ത ഒരു ജീവിതം ഇയാള് കവിതയില് കരുതിവെച്ചിട്ടുണ്ട് എന്നത് തന്നെ അതിനുള്ള കാരണം.

എത്ര സൂക്ഷ്മമാണ് ഈ കവിതകള് എന്നറിയാന് ഈ വരികള് മതിയാകും.ദൈവത്തിന്റെ ചിരിയില് അയാള് എഴുതുന്നു.

“ഒരാള്ക്ക് മാത്രം നടക്കാവുന്ന
വരമ്പിലൂടെ
എതിരെ വരികയാണെങ്കില്
അവളെ എന്തുകൊണ്ട്
മുന്പേ വെളിപ്പെടുത്തിയില്ല
എന്ന് ചോദിച്ച്
ദൈവമേ
തീര്ച്ചയായും നിന്നെ ഞാന്
ചെളിയിലേക്ക് താഴ്ത്തും “

സാധാരണ മനുഷ്യരുടെ വേദപുസ്തകങ്ങളില് ഈ വരികള്ക്ക് വല്ല സാധൂകരണവുമുണ്ടോ എന്ന് ചോദിച്ചാല് അതുമില്ല. അതു തന്നെയാണ് അനില്കുമാറിനെ അടിമുടി കവിയാക്കുന്നതും

എല്ലാവരും ഒന്നാന്തരം ആണുങ്ങളാകാന് കൊതിക്കുന്ന ഇക്കാലത്ത് പെണ്ണുങ്ങള് പോലും അതിനായി ഉത്സാഹിക്കുന്ന വര്ത്തമാനത്തില് പെണ്ണായേ ജനിക്കൂ ഞാനിനി എന്ന് “നമ്മളില്”അനില് പാടുന്നു
എന്തൊരു ജീവിതമെന്ന് എന്തൊരു കവിതയെന്ന് അത്ഭുതപ്പെ
ടാന് നമ്മള് എന്ന കവിത മാത്രം മതിയാകും. ക്രിസ്തുവിനെ പെണ്ണായി ചിത്രീകരിച്ചുകൊണ്ടുള്ള വിവാദമായ പെയിന്റിംഗ് ഓര്ത്ത് പോവുകയാണ്. പെണ്ണിന്റെ വില ശരിക്ക് എഴുതിത്തീര്ത്തിട്ടുണ്ട് ഇയാള് രചനകളില്

സ്ഥലവും കാലവും തെറ്റി ജനിച്ച ഒരാള് എന്ന് ഇയാളെ ആരെങ്കിലും വിളിച്ചാല് അടികൊടുക്കുകയേ നിവ്യത്തിയുള്ളൂ. ഷാരജയില് താമസിച്ച് ദുബായില് അക്കൌണ്ടന്റായി ജോലി ചെയ്ത് കുടുംബത്തെ പോറ്റി, അതിലുപരി കൂട്ടുകാരെയും പോറ്റി എല്ലാത്തിനെയും സഹിച്ചാണ് ജീവിതം. ആര്ക്കും ഒന്നിനും ഒരു കുറവുമില്ല. കുറവുണ്ടായാല് കരച്ചില് വരുന്നത് അയാള്ക്ക് തന്നെയാണ്. അത് കൊണ്ട് തന്നെ അയാളുടെ സാമൂഹ്യബോധം തീക്ഷ്ണമാണ്.

“പ്രയാസങ്ങള് കൊണ്ട് മതം മാറിയ
ഏതെങ്കിലും ഡ്രൈവറുടെ
സുവിശേഷം കേള്ക്കേണ്ടി വരുമോ
എന്ന ഭയം
പുറത്തിറങ്ങുമ്പോള് എന്നെ പിടികൂടി”

എന്നെഴുതാന് ശരിക്കും മനുഷ്യരുമായി ബന്ധമില്ലാത്ത ആര്ക്ക് കഴിയും ?

എല്ലാത്തിനെയും പോലെ ഒത്ത്തീര്പ്പിന്റെ പുസ്തകമായിരിക്കും രണ്ട് അധ്യായങ്ങളുള്ള നഗരം. ഒത്ത് തീര്പ്പില്ലാത്ത ഒരു ജീവിതം ഇവിടെയുണ്ട് എന്ന് ആ പുസ്തകം ഉറക്കെ, വളരെ ഉറക്കെ പറയുന്നുണ്ട്.

എല്ലാ വികാരങ്ങളും ഉള്ക്കൊള്ളാനാകുന്നവര് മാത്രം ഈ കവിതാ സമാഹാരം , ജീവിത സമാഹാരം വായിക്കുക


.



പുസ്തകം: രണ്ട് അധ്യായങ്ങള് ഉള്ള നഗരം
ടി.പി.അനില്കുമാര്, കവിതകള്
പ്രസാധകര് : ഒലീവ്
വില 60 രൂപ

Monday, November 26, 2007

മുഖം മൂടിയണിയാത്ത വാക്കുകള്

സ്വന്തം പേര് പോലും ഒളിപ്പിച്ച് വെച്ച് ജീവിച്ച ഒരു തമിഴ് എഴുത്തുകാരിയുടെ ജീവിതകഥ കുറെ നാളുകള്ക്ക് മുന്പ് ഒരു മാധ്യമം പ്രസിദ്ധീകരിച്ചു.

റുഖിയ സല്മ എന്ന എഴുത്തുകാരിയുടെ തുറന്ന് പറച്ചില് സങ്കീര്ണ്ണമായ സ്ത്രീ ജീവിതങ്ങളിലേക്ക് വെളിച്ചം വീശുന്നതായിരുന്നു. അവരുടെ ആദ്യ നോവലായ ‘രണ്ടാം യാമങ്ങളില് കതൈ’( story of mid midnight) കുറച്ച് മുന്പു പുറത്തിറങ്ങുകയും ചെയ്തു.

മുസ്ലിം സമുദായത്തിലെ കുടുംബ ബന്ധങ്ങളെപ്പറ്റിയും അതില് സ്ത്രീകളുടെ അവസ്ഥയെപ്പറ്റിയുമാണ് 520 പുറങ്ങളുള്ള നോവല് പ്രതിപാദിക്കുന്നത്.

എഴുതുന്നതിന് സ്വന്തം കുടുംബത്തില് നിന്നും നേരിട്ട കടുത്ത എതിര്പ്പുകളെ അവര് വിശദമായി പ്രതിപാദിക്കുന്നുണ്ട്. ലോകം മുഴുവന് ഉറങ്ങുമ്പോള് അടുക്കളയില് മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തില് ഹ്യദയത്തിലുള്ളത് പകര്ത്തിയ അവരുടെ അനുഭവങ്ങള് നമ്മെ അതിശയിപ്പിക്കുന്നതാണ്

എഴുത്തിന്റെയും ജീവിതത്തിന്റെയും വഴിയില് ഇതേ പോലൊരു എഴുത്തുകാരിയുണ്ട്. നിങ്ങള് ബ്ലോഗിലൂടെ നന്നായി അറിയുന്ന ദേവസേന. ഒരു പക്ഷേ അതിനേക്കാള് അതിശയിപ്പിക്കുന്ന എഴുത്ത് ജീവിതത്തിന്റെ വഴി. സാഹിത്യഗുണത്തില് റൂഖീയ ഏറെ മുന്പിലാകാം. അനുഭവത്തിന്റെ വ്യത്യസ്തയിലും.

മുസ്ലിം സമുദായത്തിലെ ഇന്ത്യന് ഗ്രാമത്തിലെ ജീവിതാനുഭവമാണ് അവര് പങ്ക് വയ്ക്കുന്നതെങ്കില് മെട്രോ നഗരത്തിലെ ജീവിതത്തില്, പൊതു ജീവിതം ഏറെയുള്ള ഒരിടത്തിരുന്ന് ദേവസേനയ്ക്ക് സ്വകാര്യമായി എഴുതേണ്ടി വരുന്നു എന്നുള്ളതാണ് വ്യക്തിപരമായി എന്നെ അതിശയിപ്പിച്ച കാര്യം. സ്തീ സ്വാതന്ത്ര്യത്തെക്കുറിച്ച് സെമിനാറുകള് നടക്കുന്ന നാട്ടില്, എന്റെ ഇന്നയാളുടെ പാട്ട്, കഥ, അത്, ഇത് എല്ലാം ബന്ധുക്കള് കൊണ്ടാടുന്ന ഗള്ഫ് ജീവിതത്തിനിടയ്ക്കാണ് ഇത് സംഭവിക്കുന്നത് എന്നത് അതിശയം ഇരട്ടിപ്പിക്കുന്നു.

ഒരു സാധാരണ വീട്ടമ്മ, അടുക്കളയില് നിന്ന് ഓഫീസിലേക്കും
ഓഫീസില് നിന്ന് മക്കളിലേക്കും അവിടെ നിന്ന് സൂപ്പര്മാര്ക്കറ്റിലേക്കും ഓടുന്ന ജീവിതം. അതിനിടയിലാണ് സ്വകാര്യമായി എഴുത്ത്. അത് നേറിട്ടറിയാവുന്നത് കൊണ്ടാവും, സൊ ഫെമിനിസ്റ്റ് എഴുത്തുകളേക്കാള് ഈ രചനകള് സാഹിത്യ ഗുണം ഏറെയില്ലെങ്കിലും കൂടുതല് പ്രിയപ്പെട്ടതാകുന്നത്.

വീട്ടുകാരുടെ അനുവാദമില്ലാതെ അവര് നടത്തുന്ന എഴുത്തില് ശില്പ്പ ഭംഗി കുറവായിരിക്കാം
സത്യസന്ധതയാണ് അതിന്റെ മുഖമുദ്ര. അടുക്കളയെ അറിഞ്ഞിട്ട് തന്നെയാണ് എഴുത്ത്. കുഞ്ഞുങ്ങളെ അമ്മയായി പരിപാലിച്ചിട്ട് തന്നെയാണ് സര്ഗ്ഗ ജീവിതം. അടുക്കള അവര്ക്ക് തടവറയല്ല. എഴുത്ത് പുര തന്നെയാണ്.

അവര് ഒരിക്കല് പറഞ്ഞ കാര്യം ഇപ്പോഴും ഓര്മ്മയിലുണ്ട്.’ഒരിക്കല് മോനെ ശാസിച്ചപ്പോള് അവന് അമ്മയെ പേടിപ്പിച്ചു. അമ്മ കഥയും കവിതയും എഴുതുന്നത് അച്ഛ്നെ അറിയിക്കുമെന്ന് പറഞ്ഞ്.
ഇത് പറഞ്ഞ് അവര് ചിരിച്ചു.

അറിയാമായിരുന്നു അവരപ്പോള് ഉള്ളില് കരയുകയായിരുന്നുവെന്ന്. സ്വന്തം കുഞ്ഞുങ്ങളെ മക്കളേയെന്ന് വിളിക്കാനാവാത്തത് പോലെയാണ് തന്റെ എഴുത്തിന്റെ അവസ്ഥയെന്ന് അവര് പറഞ്ഞു. സ്വന്തം രചന അംഗീകരിക്കപ്പെടുമ്പോഴും, അത് എഴുതിയത് ഈ ഞാനാണ് എന്ന് ലോകരോട് പറയാന് കഴിയാത്ത അവസ്ഥ. അനാഥാലയത്തിലെ കൊച്ച് കുഞ്ഞുങ്ങളെ നോക്കി കന്യാസ്ത്രീകള് നെടുവീര്പ്പിടുന്നത് പോലെ. ഇന്നയിടത്ത് ജനിച്ച ഞാന് ആണ് ഇത്. ഈ പേരുള്ള ആള്. അത് പറയാനാകുന്നില്ല. അതിനാല് തന്നെയാകണം എഴുത്തിന് പുരാണത്തിലെ കഥാപാത്രത്തെ കൂട്ട് പിടിച്ചത്. ( ഇത് എഴുതുന്ന ദേവസേന പുരുഷന് ആണോ എന്ന് എത്ര തവണ കേട്ടിട്ടുണ്ട്. അത് പറഞ്ഞ് എഴുത്തുകാരിയും ഇടയ്ക്കിടെ ചിരിക്കുന്നു)

ഇപ്പോള് ഇതെല്ലാം പകര്ത്താന് ഒരു കാര്യമുണ്ട്. ഇത് 2 വര്ഷം മുന്പ് ഒരു ദിനപത്രത്തില് എഴുതിയിരുന്ന കോളത്തിലെ കുറിപ്പാണ്. പുതിയ പുസ്തകത്തില് ചേര്ക്കുകയും ചെയ്തു. എഴുത്തിന് അംഗീകാരമായി ഒരു ചെറിയ പുരസ്ക്കാരം അടുത്ത ദിവസം ദേവസേന വാങ്ങുകയാണ്. താന് ഇന്നയാളല്ല, ഒരെഴുത്തുകാരിയാണെന്ന് തന്റേതല്ലാത്ത ഒരു ലോകത്തോട് പറഞ്ഞ് കൊണ്ട്. തന്റേതായ ലോകത്തോട് പറയാതെ പറഞ്ഞ് കൊണ്ട്.

ഒരു പാട് സന്തോഷം ഉണ്ട്. അത്
അവരുടെ രചനകള് ഏറ്റവും കൂടുതല് വായിച്ചിട്ടുള്ള ബൂലോകരെ അറിയുക്കുവാനാണ് ഈ കുറിപ്പിന്റെ പു:ന പ്രസിദ്ധീകരണം

അടുക്കളയില് നിന്ന് അരങ്ങത്തേയ്ക്ക് എന്ന ക്യതി മലയാളത്തില് വന്നിട്ട് ഏറെയായി. അപ്പോഴും മലയാള ജീവിതത്തിന്റെ ഒരു ഭാഗത്ത് അരങ്ങ് അടുക്കളയില് തുടരുന്നുണ്ട് എന്നറിയിക്കാനും.

അതിനു കാരണങ്ങള് ഏറെയാണ്. മതം , കുടുംബം… (ആരെയും കുറ്റപ്പെടുത്താനല്ല)

ഒന്നുമ്മല്ല എന്ന് തോന്നുമ്പോഴും എത്ര സങ്കീര്ണ്ണമാണ് മലയാളജീവിതമെന്ന് ഇക്കാര്യം എന്നെ വീണ്ടും വീണ്ടും ഓര്മ്മിപ്പിക്കുന്നു.

എഴുത്തിന്റെയും ജീവിതത്തിന്റെയും
വഴിയില് ഏറ്റവും കൂടുതല് കൂട്ടും താങ്ങും തണലുമായിരിക്കുന്ന
കൂട്ടുകാരിയ്ക്ക് എല്ലാ ഭാവുകങ്ങളും.


മുഖം മൂടിയണിയാത്ത വാക്കുകള്ക്കും

Saturday, October 27, 2007

ഇറച്ചിവെട്ടുകടയില് കണക്കെഴുതിയ കൈ കവിതയിലേക്ക് വരുമ്പോള്

( 5 വര്‍ഷം മുന്‍പാണു. പച്ചക്കറിക്കച്ചവടം നടത്തുന്ന ആലുവയിലെ സെബാസ്റ്റ്യന്‍ എന്ന കവി എഡിറ്റ് ചെയ്ത പുസ്തകം പുറത്തിറങ്ങിയത്. 30 നവകവിതകള്‍ എന്നോ മറ്റോ ആണ് അതിന്റെ പേരു. അതിന്റെ ആമുഖത്തില്‍ ഒരു ചര്‍ച്ചയും ഉണ്ടായിരുന്നു. എഡിറ്റര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി ആയി എഴുതിയ ഉത്തരങ്ങള്‍ ആണ് ഇവിടെ. നിലപാടുകളില്‍ ചില മാറ്റങ്ങള്‍ വന്നിട്ടുണ്ടാകാം. രാം മോഹന്‍ പാലിയത്ത് ചിലതെല്ലാം ഓര്‍മ്മിപ്പിച്ചത് കൊണ്ടു
അത് ഇവിടെ പകര്‍ത്തുന്നു. നല്ലതും ചീത്തയും പറയുന്നവര്‍ ഇതു എഴുതിയ കാലം ഓര്‍മ്മയില്‍ വയ്ക്കണം എന്ന് അപേക്ഷ )




കുടുംബത്തില്‍ ഒന്നില്‍ കൂടുതല്‍ ഇറച്ചിവെട്ടുകാരുണ്ട്. സ്കൂള്‍ കാലത്ത് ചേട്ടനുമുണ്ടായിരുന്നു കശാപ്പ് ശാല.

അഞ്ചാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെ അവിടെ കണക്കെഴുത്തുകാരനുമായിരുന്നു

ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യ കവിത എഴുതുന്നത്. 89 ല്‍

90-കളില്‍ മലയാള കവിതയെ അടുത്ത് പരിചയപ്പെട്ട് തുടങ്ങുന്നു. ഇറച്ചിവെട്ട് കടയില്‍ കണക്കെഴുതിയ കൈകൊണ്ട് കവിതയെഴുതാനുള്ള അര്‍ഹത മലയാളം നേടിയ കാലമെന്ന് ഞാനെന്നോട് അടക്കം പറഞ്ഞു.

ഇങ്ങനെയൊരു സ്വാതന്ത്ര്യത്തിലേക്ക്
മലയാള കവിതയെ നയിച്ചത് കഴിഞ്ഞ
തലമുറയാണെന്നുള്ളതു കൊണ്ട് ആ ബഹുമാനവും സ്നേഹവും ആരാധനയും ഉള്ളില്‍ സൂക്ഷിച്ച് കൊണ്ടു തന്നെയാണ്‍ കവിതയെ കാണുന്നത്.
അതു കൊണ്ടു തന്നെ ത്രീവവാദി പ്രസ്ഥാനമെന്നോ
ജനതക്കു പുതിയ നീതി തിരക്കുന്ന കാവ്യ അന്വേഷണമെന്നോ നിര് വചിക്കുന്ന കവിതയെ അംഗീകരിക്കുകയും ചെയ്യുന്നു

അക്കാലത്തിനു ശേഷം പിന്നീടൊരു ഉയിര്‍പ്പ് മലയാളത്തില്‍ ഉണ്ടായില്ല എന്ന നിരീക്ഷണത്തോട് യോജിപ്പില്ല

ആധുനികതയുടെ ത്രീവബോധത്തോടൊപ്പവും പുതിയ കവിത
സഞ്ചരിക്കുന്നുണ്ടായിരുന്നു. സച്ചിദാനന്ദന്‍ പുഴ്ങ്കര, എന്‍.ജി .ഉണ്ണിക്യഷന്‍, മേതില്‍, കല്‍പ്പറ്റ നാരായണന്‍ തുടങ്ങിയവര്‍ തന്നെ ഉദാഹരണങ്ങള്‍

മലയാളത്തില്‍ 90 കള്‍ക്ക് ശേഷം പഴയതിലേക്ക്
തിരിച്ച് പോവാനുള്ള ശ്രമം പ്രകടമായി നടക്കുന്നുണ്ട്.
പി.പി രാമചന്ദ്രനും, റഫീക്ക് അഹമ്മദുമെല്ലാം
ആ പാതയിലാണെന്ന് ഞാന്‍ കരുതുന്നു.
ആധുനികത്യ്ക്കും മുന്‍പുള്ള കവിതയുമായി ഇവര്‍ ഇടയ്ക്ക്
തിരിച്ച് വരുന്നത് കാണാം

അത്കൊണ്ടാണ് ആധുനികതിയില്‍ നിന്ന് കവിതാ പാഠങ്ങള്‍ ഉള്‍ക്കൊണ്ട എസ്. ജോസഫിന് പോലും
മലായാള് കവിത അമ്പലത്തിലേക്ക് കാറില്‍ പോകുന്ന പെണ്‍കുട്ടിയാണെന്ന്
തോന്നുന്നതും , വിപരീത അര്‍ത്ഥത്തിലാണെങ്കിലും
അവള്‍ക്ക് കത്തയക്കുന്നതും

മൂന്ന് വഴികള്‍ ഇപ്പോള്‍ പ്രകടമാകുന്നുണ്ട്.
ഒരു വഴി നേരത്തെ പറഞ്ഞതാണെങ്കില്‍
ആധുനികതയുടെ തുടര്‍ച്ചയായി അന് വര്‍ അലിയും, പി.എ.നാസുമുദ്ദീനും .പി.എന്‍.ഗോപീക്യഷണനും എഴുതുന്നു
ടോണിയും, ജോസഫും മാറി സഞ്ചരിക്കാന്‍ വളരെ ശ്രമിക്കുന്നു)

ശ്രീകുമാര്‍ കരിയാട്, മാങ്ങാട് രത്നാകരന്‍, വി.ആര്‍. സന്തോഷ്, രൂപേഷ് പോള്‍ തുടങ്ങിയ കവികളില്‍
നിന്ന് ശരിയായ പുതു കവിത ഉയര്‍ന്ന് വരുന്നുണ്ട്

കവിതയിലെ വയസ്സറിയിക്കല്‍


കവിതയുടെ വയസ്സ് കവിതയുടേത് മാത്രമാണ് . കവിയുടേതല്ല. പുതുശില്‍പ്പത്തില്‍ പഴയത് തിരികെ വന്നാലും
ഫാന്‍സി ഡ്രസ്സിനു സമ്മാനം കിട്ടുമെന്നല്ലാതെ മറ്റ് കാര്യങ്ങളില്ല. കവിതയില്‍ എന്റെ യുവാക്കളുടെ
പേരെഴുതുമ്പോള്‍ നേരത്തെ പറഞ്ഞ കവികളുടെ
കൂട്ടത്തില്‍ എഴുതി ചേര്‍ക്കുന്ന പേരുകള്‍
(മുന്‍ ഗണനാക്രമത്തിലല്ല)

ടോണി, വി.ജി.തമ്പി, പുഴങ്കര, ടി.പി.രാജീവന്‍, വി.ആര്‍.സന്തോഷ്, കരിയാട്, കല്‍പ്പറ്റ, രൂപേഷ്, മേതില്‍, മാങ്ങാട്, ഡി.വിനയ ചന്ദ്രന് - പുതു കവിത പൂരവ്വ ഭാവുകത്വ ബന്ധമില്ലാത്ത പുതു തലമുറക്കാര്‍ക്ക് മാത്രം
ആഗതമാകുന്നതല്ല

കവികള്‍ പോയട്രി കഫേകളില്‍
കണ്ട് മുട്ടുമ്പോള്‍


പല കവികളേയും നേരില്‍ കണ്ടിട്ടില്ല.
മലയാളത്തിലെ തന്നെ കവികളെ പരിചയിച്ചത് നെറ്റിലൂടെയാണ്.
അമേരിക്കയില്‍ ജോലി ചെയ്യുന്ന ജയന്‍ കെ.സി, ദുബായിലെ
രാം മോഹന്‍ പാലിയത്ത് തുടങ്ങിയവരെ ഒക്കെ കണ്ടത് നെറ്റിലാണ്. രൂപേഷ് പോളിനോട് ആദ്യം സംസാരിക്കുന്നതും നെറ്റിലായിരുന്നു.

യഹൂവിന്റെ എത്ര പോയട്രീ കഫേകളില്‍ ദിവസേന
എത്രയോ കവിതാ വായനകള്‍ക്ക് കാഴ്ച്ചക്കാരനും
കേള്‍വിക്കരനുമായിരിക്കുന്നു. ആലോചിച്ച് നോക്കൂ
ഇംഗ്ലണ്ടിലും ലാറ്റിനമേരിക്കയിലും 24 വയസ്സുള്ള ഒരാളുടെ
കവിത അയാളില്‍ നിന്ന് തന്നെ അതേ സമയം നേരിട്ട് കേള്‍ക്കുന്നത്. ആശയ വിനിമയം നടത്തുന്നത്.
പുതിയ സാങ്കേതിക വിദ്യയുടെ സഹായത്താല്‍ കാവ്യസ്വീകരണം നടത്തുന്ന
മേതിലും , ടി.പി. രാജീവനും , രാം മോഹനും, ജയന്‍ കെ.സിയും രൂപേഷ് പോളും എനിക്കു
പ്രിയപ്പെട്ടവരാണ്

വിവരസാങ്കേതിക വിദ്യയുടെ കടന്നു കയറ്റം (കയറ്റം)
മലയാള ആസ്വാദ്യ ശീലങ്ങളെ, പ്രത്യേകിച്ച് കവിതയെ ഗുണപരമായി തുണച്ചിട്ടുണ്ട്.

അറിയാത്തവരും, ഉപയോഗപ്പെടുത്താത്തവരും അതിനെ
പഴിക്കുമെങ്കിലും

അച്ചടി മാധ്യമം എനിക്ക് പുഴയാണ്. നെറ്റ് കടലും.
രണ്ടിനും അതിന്റേതായ ഗുണദോഷങ്ങള്‍ ഉണ്ടെങ്കിലും.
മാധ്യമങ്ങളും ചാനലുകളും നിര്‍മ്മിച്ചെടുക്കുന്ന കവികളും
എഴുത്തുകാരും കാവ്യലോകത്തില്‍ വലിയ ഇടം നേടുമെങ്കില്‍
ഓ.എന്‍.വിയും ,റോസ്മേരിയുമെല്ലാം കാവ്യലോകം ഭരിക്കുമായിരുന്നു

മലയാള കവിതയ്ക്ക് തൂറാന്‍ പേടി

മലയാള കവിതയ്ക്ക് തൂറാന്‍ പേടി, മൂത്രമൊഴിക്കാന്‍ പേടി,
ഭോഗിക്കാന്‍ പേടി, ഒന്നില്‍ കൂടുതല്‍ പ്രേമിക്കാന്‍ പേടി. ഇത്തരം പേടികളിലൂടെ കാര്‍ന്നോന്മാരുടെ ചൂരല്‍ വടികളുടെ മുന്നില്‍ ചൂളി നില്‍ക്കുന്ന കവിതകളെയും മലയാളത്തില്‍ കാണാം. ഈ കവിതകള്‍ക്ക് പ്രമുഖ ഇടങ്ങളില്‍
സ്ഥാനം ലഭിക്കുന്നുമുണ്ട്. ജൈവപരമായ അവസ്ഥകളെ കവിതയിലേക്കു കൊണ്ടു വരാനുള്ള വിമുഖതയാണ്‍ കാല്‍പ്പനികതയുടെ ജീര്‍ണ്ണതയുമായി നാണിച്ച് തല താഴ്ത്തി നില്‍ക്കുന്നത്

എന്നെ സംബന്ധിച്ചിടത്തോളം ജീവിതത്തെ ജീവിതമാക്കിത്തീര്‍ക്കുന്നത് കവിതയും കൂടി ചേര്‍ന്നാണ്‍. ക്രിക്കറ്റും, സിനിമയും, ടി.വിയും, ചെസ്സും, ക്യഷിയും, ചിത്രകലയും എല്ലാമുണ്ടെങ്കില്‍ കൂടിയും. മുന്‍ഗണന കവിതയ്ക്ക് തന്നെയാണ്‍. അതു കൊണ്ട് തന്നെ മുഴുവന്‍
മനുഷ്യാവസ്ഥകളെയും ചിത്രീകരിക്കുന്ന കവിതയ്ക്ക് വേണ്ടി
ആര്‍ത്തിയോടെ കാത്തിരിക്കുകയും ചെയ്യുന്നു. അവിടെ എല്ലാത്തരം വികാരങ്ങളും ഉണ്ടാകണം. ജൈവപരമായ എല്ലായിടങ്ങളും വേണം.

അത് വേണം, ഇതു വേണമെന്നെല്ലാം മലയാളകവിതയെ
നിര്‍ബദ്ധിക്കാന്‍ പറ്റുമോ ? ഇവിടെ കിട്ടിയില്ലെങ്കില്‍ മറ്റിടങ്ങളില്‍ പോകും. ചിലപ്പോള്‍ ഇറക്കുമതി ചെയ്യും. എന്നാലും ഉള്ളില്‍ ഒരാഗ്രഹം ഉണ്ട്. മലയാള കവിത
സ്വയം പര്യാപ്തമാകണം. നമുക്കുള്ള കവിതകള്‍ ഇവിടെ തന്നെ നിര്‍മ്മിക്കണം

ദേശത്തനിമ, ദ്രാവിഡത, കേരളീയത

ഇതില്‍ എനിക്ക് വിശ്വാസമില്ല. ദ്രാവിഡത എന്താണെന്ന് അറിയില്ല. മലയാളം തന്നെ വായിക്കുമെന്ന് നിര്ബന്ധമില്ല. എഴുതുമെന്നും. എവിടെയും പോകും. കാലം, ദേശം, ഭാഷ എന്നീ വിത്യാസങ്ങളെ നേരിടുന്ന ഒരു കവിത കിട്ടിയെങ്കിലെന്ന് എന്നും പ്രാത്ഥിക്കും. കേരള ദൈവങ്ങളോടും.

പുതുമൊഴി വഴികളും ഗൂഡസംഘങ്ങളും

പുതുകവികളുടെ ശക്തമായ പ്രവേശനത്തെ തടയാന്‍ ആര്‍ക്കെങ്കിലും കഴിയുമെന്ന് കരുതുന്നില്ല.
ആറ്റൂര്‍ രവിവര്‍മ്മ എഡിറ്റ് ചെയ്ത പുതുമൊഴിവഴികള്‍ പോലെയുള്ള ചില സമാഹാരങ്ങള്‍ യഥാര്‍ത്ഥപുതുകവിതയെ ഒഴിവാക്കിയതു പോലുള്ള സംഭവങ്ങള്‍ അനേകമുണ്ട്. പക്ഷേ സമകാലീന കവിത, കവിതാസംഗമം തുടങ്ങിയ ഇടങ്ങള്‍ പുതു കവിതയെ വെളിച്ചം കാണിക്കും എന്ന് തന്നെ കരുതുന്നു.
1984ല്‍ കലികാല കവിത ഒരുക്കിയ ആറ്റൂര്‍ 1999ല്‍ പുതുമൊഴിവഴികള്‍ ഒരുക്കിയത് ഒരു പ്രതീകമാണ്. മലയാള കവിതയില്‍ പുതിയ തെരഞ്ഞെടുപ്പുകാര്‍ പോലും ഉണ്ടായില്ല എന്നു കാണിക്കാനുള്ള ഏതോ ഗൂഡസംഘങ്ങളുടെ വ്യഗ്രതയും.

ഇതു നിന്റെ മാത്രം കാലമാണ്
മരിച്ച് പോയവരുടെയും ജനിക്കാനിരിക്കുന്നവരുടേതുമല്ല


എന്ന് എപ്പോഴും പറയുന്നുണ്ട്. ഓര്‍മ്മയും പ്രതീക്ഷയുമുണ്ടാകണം. ഈ യാഥാര്‍ത്ഥ്യത്തില്‍ ജീവിക്കുകയും വേണം.
ആകുലപ്പെടാനില്ല.

ഈ കാലത്തിന്റെ കവിത രൂപപ്പെടുന്നുണ്ട്.
രൂപപ്പെടുകയും ചെയ്യും.

അത് ഇന്നലത്തേതുമല്ല. നാളത്തേതുമല്ല

Monday, October 8, 2007

അതൊക്കെ ഒരു കാലം

അതൊക്കെ ഒരു കാലം

തിങ്കള്, ചൊവ്വ, ബുധന്, എന്നൊന്നും ആയിരുന്നില്ല, അന്ന്
കലാകൌമുദി, മാതൃഭൂമി , മാധ്യമം, മലയാളം...ആഴ്ച്ചപ്പതിപ്പുകള് ഇറങ്ങുന്ന ദിനങ്ങള് മാത്രമേ ഉണ്ടായിരുന്നുള്ളു. ആര്ത്തിയോടെ തുറക്കും
തന്റെ കവിത വന്നിട്ടുണ്ടോ ?
ഇല്ലെങ്കില് വേറെ ആരുടെ ?
മരിച്ചറിയിപ്പുമായി പോകുന്ന വഴിയിലായാലും കവിതയെല്ലാം കുടിച്ച് വറ്റിക്കും.

ആദ്യമായി എക്സ്സ്പ്രസ്സ് ദിനപത്രത്തില് കവിത അച്ചടിച്ച് വന്ന ദിവസം. ഹൊ ! ഒരു പെണ്കുട്ടി താന് മുതിര്ന്നവളായി എന്ന് തിരിച്ചറിയുന്ന ആ ദിവസം പോലെ. രക്തത്തിന്റെ ഫലം പുറത്ത് വന്ന്, താന് വേറൊരാളായിത്തീരന്ന ഏതൊരച്ഛന്റെയും ആ ദിവസം പോലെ ഉപമകള് പാകമാകാത്ത ഒരു ദിനം

എക്സ്സ്പ്രസ്സ് ദിനപത്രം കിടക്കുന്ന ശങ്കരന് നായരുടെ കടയില് നിന്ന് ചായ കുടിച്ചു. മുന്പില് എന്റെ കവിത എന്റെ കവിത എന്റെ കവിത.

ലോകമേ കാണുന്നുണ്ടോ എന്റെ കവിത

ആ പേപ്പര് നോക്കുന്നവരുടെ കണ്ണുകള് തന്റെ വരികളിലേക്ക് പോകുന്നുണ്ടോ എന്ന് ഒളിഞ്ഞ് നിന്ന് നോക്കി.
അയാളുടെ കയ്യിലെ ചായ തട്ടിമറിഞ്ഞ് ആ അക്ഷരങ്ങള് കലരുമോ എന്ന് പേടിപ്പെട്ടു


ആദ്യമായതുകൊണ്ടായിരിക്കും എന്ന് കരുതി. പക്ഷേ ഓരോ തവണയും പുതിയ കവിത അച്ചടിച്ച് വരുമ്പോള് ആ ദിനം ആവര്ത്തിക്കപ്പെട്ടു. എറണാകുളം പബ്ലിക്ക് ലൈബ്രറി, മാള സ്റ്റാന്ഡിലെ പുസ്തകക്കട, പോസ്റ്റോഫീസില് നിന്നുള്ള സൈക്കിള് യാത്ര… സ്ഥലവും സന്ദര്ഭവും മാത്രം മാറി. ഓരോ തവണയും ഓരോരോ പുതിയ ആളായി

പ്രമുഖമെന്ന് എല്ലാവരും വിളിച്ച ഓരോ മാധ്യമങ്ങളും പലപ്പോഴും പല തവണ , പല രീതിയില് കവിതകളോട് വര്ണ്ണ - വര്ഗ്ഗ- ലിംഗ- വിവേചനം കാട്ടിയെങ്കിലും തിരിച്ചെനിക്കായില്ല.

വിജേഷ് എടക്കുന്നിയുടെ അയനം ഇന്‍ലന്റ് മാഗസിനും, കെ.സി.നാരായണന്റെ മാതൃഭൂമിയ്ക്കും( പിന്നീട് ഭാഷാപോഷിണി) കെ.ജി.എസിന്റെ സമകാലീന കവിതയ്ക്കും, ഏഷ്യാനെറ്റിന്റെ മഴവില്ലിനും ഒരേ ആദരവോടെ , ഒരേ ആവേശത്തോടെ കവിതകള് അയച്ചു.

ചിലതെല്ലാം വെളിച്ചപ്പെട്ടു.
കൂടുതലും ഇരുട്ടിലായി

ആരും ആവശ്യപ്പെട്ടിട്ടല്ല കവിതയുണ്ടായത് എന്നതിനാല്
അവയ്ക്കൊരിക്കലും അനാഥത്വവും ഒറ്റപ്പെടലും തോന്നിയിരിക്കില്ല. പലയിടങ്ങളില് പലരീതിയില് , പല ഭാവങ്ങളില്, പല വേഷത്തില് അവ തിരിച്ചറിയപ്പെട്ടു.

കൊടും വെയിലിലും കാലവര്ഷത്തിലും കൊടുംങ്കാറ്റിലുമെല്ലാം അവയ്ക്കു ചെറിയ ഇടങ്ങള് കിട്ടി. പിടിച്ച് നിന്നിടത്തെല്ലാം കാല് മുദ്രയുണ്ടാകുമെന്ന ആശ്വാസത്തില്, ധൈര്യത്തില് അത് തുടര്ന്ന് നടക്കുകയും
ചെയ്തു.

പി.ജി.നിക്സന്റെ കവിതാ സംഗമത്തിലും, മരിച്ച് പോയ വിജയന് പൊയില്ക്കാവിന്റെ മുഷിഞ്ഞ ബാഗിലും, ഫോണിന്റെ അങ്ങേത്തലയ്ക്കലെ ഒരു കാതിലുമെല്ലാമായി അതങ്ങനെ പതുക്കെ പതുക്കെ ഒഴുകി.

കമല് റാം സജീവിന്റെ മാധ്യമം ഒരിക്കല് അതിന് പൂമുഖത്ത് ഇടം നല്കി. ജമാല് കൊച്ചങ്ങാടിയുടെ വാരാദ്യമാധ്യമം ഒന്നില് കൂടുതല് തവണ വര്ണ്ണങ്ങളും നല്കി. പിന്നെയും മറന്ന് പോയ ഒട്ടേറെ ഇടങ്ങള്

ഇതിനിടെ ഒരു ചിക്കന് പോക്സ് മടുപ്പിനിടയില് വെളിച്ചം
കണ്ടതും, കാണാത്തതുമായ എല്ലാം തുന്നിക്കൂട്ടി കൂട്ടുകാര് തന്ന പൈസ കൊണ്ട് വലിയൊരു മുറിവുണ്ടാക്കി. ഖനി പുറത്തിറക്കിയ ഉറക്കം - ഒരു കന്യാസ്ത്രീ ആദ്യകവിതാ സമാഹാരം.

എറണാകുളത്ത്, കവിതയുടെ ബാധ ഈ നസ്രാണിച്ചെക്കനിലേക്ക് പകര്ന്ന ചുള്ളിക്കാട് അത് പ്രകാശനം ചെയ്തു.

പിന്നീടായിരുന്നു
സ്കൂളിനെക്കുറിച്ചൊരു ചെറുകാവ്യം. ആദ്യാക്ഷരം പഠിപ്പിച്ച ആശാത്തിയെക്കൊണ്ട് പ്രകാശനം ചെയ്യിപ്പിക്കണമെന്നായിരുന്നു . നടന്നില്ല. അതിനും മുന്പ് കടല് കടന്നു

പിന്നെ കവിത മിണ്ടാതായി. കണ്ടാല് ഞാനും.
അറിയുമോയെന്നു ചോദിച്ചാല് അറിയുമെന്ന ഒഴുക്കന് മട്ടില്.

ഉയിരുള്ള നാള് വരെ കൂടെയുണ്ടാകുമെന്ന് സത്യം ചൊല്ലിയ
കൂട്ടുകാരിയെ മറ്റേതോ കാലത്തില് ഒരു ബസ് സ്റ്റോപ്പില് കൈക്കുഞ്ഞുമായി കണ്ട് മുട്ടുന്ന പോലെ.
എഴുതി തീര്ക്കാനാവാത്ത കണ്ട് മുട്ടലുകള്

അകപ്പെട്ടതു ജയിലിലായാലും കുറെക്കഴിഞ്ഞ് അതിലെ
തടവുകാര് ചെടികള്ക്ക് സ്നേഹത്തോടെ വെള്ളമൊഴിക്കും പോലെ ചില വീണ്ടെടുക്കലുകള്

സമരസപ്പെട്ട ജീവിതത്തിനിടയ്ക്ക് വെളിപാടുകള്, ഭ്രാന്ത്, ഇടിമുഴക്കം, കാരുണ്യം, സങ്കടം, സ്വാന്ത്വനം , ഉമ്മകള്

നനഞ്ഞ് വിറച്ച് കടല് കടന്ന് എന്റെ പൂച്ചകുട്ടികള് പിന്നെയും . അപ്പോള് ഒരു ശ്രമം. വിവര്ത്തനത്തിനു.
തെങ്ങുകളെ ഈന്തപ്പനകളില് കണ്ടെത്തിയതു പോലെ
ഒരു പുസ്തകം - വിവര്ത്തനത്തിന് ഒരു വിഫലശ്രമം

അപ്പോഴേക്കും പോസ്റ്റ് ഓഫീസുകള് ചരിത്രസ്മാരകങ്ങളായി മാറി. അതിലൂടെ നടക്കുമ്പോള് മാളയിലെ ജൂതപ്പള്ളിക്ക് അടുത്ത് കൂടെ നടക്കും പോലെ തോന്നി. ആര്ക്കും കവിതകള് പോസ്റ്റ് വഴി അയക്കതെയായി. അച്ചടിച്ച കേരളം എന്റെ കവിതകളെ മറ്ന്നു.


എന്നാലും ഇ മെയില് വഴി കുറച്ച് പരിശ്രമങ്ങള്.

ഇല്ല.
ഇന് ബോക്സ് തുറക്കുമ്പോള് പോസ്റ്റ്മാന് പടിക്കല് നിറുത്താതെ പോകുമ്പോള് ഉള്ള നിരാശ.

എന്നിരുന്നാലും എത്ര കാലം അവ ഇരുട്ടത്തിരിക്കും. ഒറ്റയ്ക്ക് ബാറില് പോയി അപരിചിതരുമായി കൂട്ടുകൂടും. ഒരു കാതില് മാത്രമായി പടരും. പരിചിത വലയങ്ങളില് കറങ്ങും.

എന്നാല് ഇ മെയില് വഴി എത്താവുന്നിടത്തൊക്കെ അത് സ്വീകരിക്കപ്പെട്ടു. പുഴയില്, വെബ് ലോകത്തില്, ഹരിതകത്തില്, മൂന്നാമിടത്തില്, യാഹൂ മലയാളത്തില്, ചിന്തയില്, ജ്യോതിസ്സില് … ഒടുവില് ബ്ലോഗിലും

അതെനിക്ക് പഴയ പോസ്റ്റാഫീസും, ശങ്കരന് നായരുടെ ചായക്കടയും, എറണാകുളം പബ്ലിക്ക് ലൈബ്രറിയും തിരികെ തന്നു. ഈ പറഞ്ഞിടത്തൊന്നും ജാതി, മതം വര്ണ്ണം, ലോബി, ലിംഗഭേദം എന്നിവ ഉണ്ടായിരുന്നില്ല. മനുഷ്യത്വപരമായ ജനാധിപത്വം.

മുന്പ് ഒരു നട്ടുച്ചയ്ക്ക് ചില്ലറ സ്വരുക്കൂട്ടി വിശന്ന വയറോടെ വാരിക വാങ്ങുമ്പോള് ഊര്മ്മിള ഉണ്ണിയുടെയും മറ്റും ഫോട്ടോ കവിതയുടെ ലേബലില് കണ്ട് ഛര്ദ്ദിക്കാന് വന്നിട്ടുണ്ട്.

പാര്ട്ടി മുദ്രാവാക്യങ്ങള്, ദേവീ-ദേവസ്തുതി, ഫോട്ടോസ്റ്റാറ്റ് മുറിവുകള് എന്നിവ വായിക്കാന് ഇനിയും കാശ് ചിലവാക്കില്ല എന്ന് പല തവണ സത്യം ചെയ്തിട്ടുണ്ടു.
ഇനിയത് നടപ്പാക്കാം

ഇ-ബാങ്കിംഗിന്റെ കാലത്ത് , സര്ഗ്ഗ സ്യഷ്ടി മാത്രം മലയാളത്തില് ഇ മെയില് വഴി സ്വീകരിക്കപ്പെടുന്നില്ല. എത്ര വാരികകള് രചനകള് അയക്കേണ്ട വിലാസത്തില് ഇ മെയില് വയ്ക്കുന്നു ?

അത് കൊണ്ട് അങ്ങനെ ഒരു കാലം വരും വരെ, അല്ലെങ്കില് പത്രാധിപര് ആവശ്യപ്പെടാതെ പ്രിന്റ് മീഡിയക്ക് ഒന്നും അയക്കില്ല എന്ന് തീരുമാനിക്കുകയാണ്

അഹങ്കാരമായി ധരിക്കപ്പെടും എന്നുറപ്പാണ്.
ഇടയ്ക്ക് കാണുമ്പോള് പഴയ കൂട്ടുകാര്ക്ക് ചോദിക്കാനുള്ളത് കവിതയൊന്നും ഇല്ലേ എന്നാണ്. ഉണ്ട്. കുറെ മുറിവുകള്. ഈ ലോകത്ത്. ഇപ്പോള് വിവേചങ്ങള് അനുഭവപ്പെടാത്ത ബൂലോകത്ത്. വായിക്കുന്നവര്ക്ക് ആകാം. ഇയാള് എവിടെ പോയി എന്ന് ചോദിക്കുന്നവരോട് നിങ്ങള്ക്കും പറയാം.

ഇനിയിപ്പോള് കവിതയുടെ പേരില് കൂട്ട് നശിക്കില്ല.
ആരുടെയും മുന്നില് അതിന്റെ പേരില് ഓച്ചാനിച്ച് നില്ക്കേണ്ടതില്ല.
(കവിത അച്ചടിച്ച് വന്നാലും വരുമല്ലോ ആരോപണം, ഓ ഗള്ഫുകാരന്. പത്രാധിപര്ക്ക് ഫോറിന് പേന, ഹ ഹ ആരോപണത്തില്‍ പേടി ഇല്ല കേട്ടോ, എത്ര കാലമായി നല്ല ഒരു ആരോപണം കേട്ടിട്ട് )

ഇനി ഓണ്‍ലൈനില്‍ കാണുമ്പോള് പത്രാധിപ/ സഹ പത്രാധിപ സുഹുറ്ത്തുക്കള്‍ മിണ്ടാതിരിക്കേണ്ടതില്ല.
എന്റെ കവിത അവരുടെ ആരുടെയും ബാധ്യതയല്ല

- സാധ്യത മാത്രമാണ്

Tuesday, August 14, 2007

ആരുടെയുമല്ലാത്ത രാധ ; എന്റെയും

മറിയം, രാധ എന്നീ പേരുകളോട് ഏറെ പ്രിയമുണ്ടെനിക്ക്.
സ്ത്രീക്ക് പകരമുള്ള വാക്കായി മറിയം പല തവണ നിറഞ്ഞിട്ടുമുണ്ട്, കവിതയിലും ജീവിതത്തിലും

നന്മ നിറഞ്ഞ മറിയമേ എന്ന പ്രാത്ഥന ചൊല്ലിതുടങ്ങിയ നാള് മുതല് അതങ്ങനെയാണ്. എന്നും അനേകം തവണ ചൊല്ലിയിരുന്ന നന്മ നിറഞ്ഞ മറിയമേ എന്ന പ്രാത്ഥന ഇപ്പോഴും ഉള്ളിലുള്ളത് അതു കൊണ്ടായിരിക്കണം.

ക്രിസ്തുവിന്റെ അമ്മയായ മറിയം നിറയുന്ന നിരവധി മുഹൂര്ത്തങ്ങള് ബൈബിളിലുണ്ട്. നിന്റെ ഹ്യദയത്തിലൂടെ ഒരു വാള് കടക്കുമെന്ന ദൈവത്തിന്റെ വാചകം ഇടക്കിടെ ഓര്മ്മിക്കും. ഏതു മകനെക്കുറിച്ചാണ് അമ്മമാരുടെ ഹ്യദയത്തില് വാള് കടക്കാത്തത്.

ക്രിസ്തുവിന്റെ കൂട്ടുകാരിയായിരുന്ന മഗ്ദലനമറിയവും പ്രിയപ്പെട്ടവള് തന്നെ. എല്ലാ പൂമുഖങ്ങളില് നിന്നും പുറത്താക്കപ്പെടുന്നവരുടെ പ്രതീകമായി മഗ്ദലന.

വായിച്ച കവിതകളിലെല്ലാം മറിയമാര് നിറഞ്ഞിരുന്നു. എഴുതിയ കവിതകളിലും.

മറിയമാര്‍ പലവിധം

മുന്തിരിത്തോട്ടത്തില്

ഞാന് നിനക്കായി കാത്തിരിക്കും
മറിയം അയാളോട്‌ പറഞ്ഞു

നിനക്കും എന്റെയമ്മക്കും
ഒരേ പേരു തന്നെയാണു
അയാള്‍ മറുപടി പറഞ്ഞൊഴിഞ്ഞു

ഞാനും നിന്റെയമ്മയെപ്പോലെ
ഒരു സ്ത്രീ തന്നെയല്ലയോ
അവള്‍ ചോദിച്ചു

മൗനത്തിന്റെ
കുരിശില്‍ കിടന്നു
അയാള്‍ പിടഞ്ഞു.


മേരി

സ്നേഹത്തെക്കുറിച്ചു
പ്രബന്ധമെഴുതാനിരുന്ന്
ജീവിതത്തിന്റെ
തീവണ്ടി കിട്ടാതെ പോയവള്‍

അവള്‍ക്കിപ്പോള്
പാളമാണഭയം

മറിയത്തെക്കുറിച്ച് നിറഞ്ഞെഴുതിയത് ആദ്യപുസ്തകമായ ഉറക്കം ഒരു കന്യാസ്ത്രീയിലാണ്

മറിയമേ, പ്രണയമേ
ശവക്കല്ലറയില്‍ നിന്നുപോലും
ഉയിര്‍ത്തെഴുന്നേല്‍ക്കും നിത്യദാഹമേയെന്നും

ഈ പാതിരാത്രിയില്
‍നഗരത്തില് കറങ്ങുന്ന
പോലീസു വണ്ടിയില്‍ ഉരുക്കനാം
പോലീസുകാരന്റെ മടിയില്‍
തല വച്ചുറങ്ങുന്നു മഗ്ദലന


ഇരുപതാം നൂറ്റാണ്ടില്
യേശു പോലീസുകാരന്റെ
മകനായി പിറന്നിടാം
എന്നുമെല്ലാം

മറിയം എന്ന് പേരുള്ളവള് ജീവിതത്തില് കൂട്ടായി വന്നതും നിമിത്തമാകാം. പെങ്ങളുടെ പേരും മറ്റൊന്നല്ല.

തുടങ്ങിയത് മറിയത്തില് നിന്നും രാധയില് നിന്നുമാണ്.ക്രിസ്തുവും ക്ര്യിഷ്ണനും പലപ്പോഴും താരതമ്യ പഠനങ്ങള്ക്ക് വിധേയമാകാറുണ്ടു. ഭാരതീയ സ്ത്രീകളുടെ പുരുഷസങ്കല്പ്പങ്ങളില് നിറഞ്ഞ് നില്ക്കുന്ന ക്ര്യിഷ്ണന്. ക്രിസ്ത്യന് ജീവിതത്തിന് അന്തര്ധാരയായി വര്ത്തിക്കുന്ന ക്രിസ്തു.

എവിടെയോ വായിച്ചിട്ടുണ്ട്. ക്രിഷ്ണന്റെ ജീവിതം നിലവിളക്ക് പോലെയാണെന്ന്. ക്രിസ്തുവിന്റേത് മെഴുതിരിപോലെയെന്നും. എണ്ണയില് നിന്ന് ഊര്ജ്ജം സ്വീകരിച്ചാണ് നിലവിളക്ക് പ്രകാശിക്കുക. അത് എന്നും പ്രകാശിച്ച് കൊണ്ടേയിരിക്കും. എണ്ണയുള്ളിടത്തോളം. എന്നാല് മെഴുതിരി സ്വയമുരുകി തീര്ന്ന് പ്രകാശിക്കും

കവി പി.എ.നാസുമുദ്ദീനെക്കുറിച്ച് എഴുതിയപ്പോള് കല്പ്പറ്റ നാരായണന് ഈ നിരീക്ഷണം നടത്തിയിട്ടുണ്ട്. ചില കവികള് അനുഭവങ്ങളില് നിന്ന് ഊര്ജ്ജം സ്വീകരിച്ചാണ് എഴുതുക. ചിലര് ജീവിതത്തിനു തീ കൊളുത്തിയും.

സച്ചിദാനന്ദനും, കെ.ജി.എസുമെല്ലാം അങ്ങനെ കവിതയിലെ ക്രിഷ്ണന്മാരാകുമ്പോള് ക്രിസ്തുരൂപങ്ങളും അനവധി. അയ്യപ്പനും നാസുവും അനില്കുമാറും…

ഓരോ വരിക്ക് വേണ്ടിയും എരിയാറുണ്ട് എന്നുള്ളതിനാല് ക്രിസ്തുജീവിതത്തോട് തന്നെയാണ് എന്റെ കാവ്യജീവിതത്തിന് കൂടുതല് അടുപ്പം

ജീവിതത്തിലും കവിതയിലും ക്രിഷ്ണനായിട്ടില്ല. അമ്പാടിയല്ല ജീവിത പരിസരം. ഗാഗുല്ത്താ തന്നെയാണ്. ഓരോ വരികളിലും പിടഞ്ഞ് മരിക്കാന് തന്നെയാണ് ഇഷ്ട്ടം. ഉയിര്ത്തെഴുന്നേലുക്കുമെന്ന് യാതൊരു പ്രതീക്ഷയുമില്ലാതെ.

എന്നിരുന്നാലും രാധയെക്കുറിച്ച് എഴുതാതെ വയ്യ.

എന്റെ കുട്ടിക്കാലത്ത് രാധ ഞങ്ങളുടെ നാട്ടിലില്ല. ഇടയ്ക്കെപ്പോഴോ വന്നു രാധയും ആങ്ങള മുകുന്ദനും. രാധക്ക് ഭ്രാന്തുണ്ടായിരുന്നത്രെ. എനിക്കൊരിക്കലും അങ്ങനെ തോന്നിയില്ല. കണ്ടിട്ടുണ്ട് എന്നും അമ്പലത്തില് പോകുന്ന രാധയെ. കൂലിവേലക്ക് പോകുന്ന രാധയെ.അയല്പക്കത്തെ അടുക്കളപ്പണി ചെയ്യുന്ന രാധയെ.

അച്ചനുമമ്മയും നേരത്തെ മരിച്ച് പോയിരുന്നു.

സംസാരിക്കുമ്പോഴെല്ലാം വലിയ ബഹുമാനം അവര് മനുഷ്യരോട് സൂക്ഷിച്ചിരുന്നു. കൌമാരക്കാരനായിരുന്ന് എന്നോടു പോലും. രാധ സുന്ദരിയായിരുന്നില്ല. ചെറിയ മീശ രോമങ്ങള് അവര്ക്കുണ്ടായിരുന്നു. ലോകത്തോളം പ്രതീക്ഷയുള്ള അവരുടെ മുഴങ്ങുന്ന ശബ്ദം ഇപ്പോഴും കാതിലുണ്ട്.

കുഴൂരമ്പലത്തിലെ കുളത്തിലാണ് രാധ മുങ്ങി മരിച്ചത്. ജീവനൊടുക്കുകയായിരുന്നോ ? അതിനുള്ള ലോകവിവരം അവര്ക്ക് ഉണ്ടായിരുന്നോ ? അറിയില്ല.

ഒന്നറിയാം . ഒരെറുമ്പിനെപ്പോലും നോവിക്കാതെയാണ് അവര് അവര് ജീവിച്ചിരുന്നതെന്ന്. അമ്പലക്കുളത്തില് മുങ്ങിമരിച്ച രാധയുടെ കുലം ഏതായിരുന്നു. കണ്ണനെ തേടി അവള് നടന്നിരുന്നുവോ ?
ആവോ ഒന്നുമറിയില്ല.

ഞങ്ങളുടെ അയല്പക്കത്ത് ഒരു രാധയുണ്ടായിരുന്നു.അവള്ക്കു വട്ടായിരിന്നെന്ന് ജനങ്ങള് പറഞ്ഞിരുന്നു. അവള് അമ്പലക്കുളത്തില് മുങ്ങിയാണ് മരിച്ചത്. അത് മാത്രമറിയാം.

കുളിച്ച് , വ്ര്രിത്തിയുള്ള ഉടുപ്പിട്ട് അമ്പലത്തിലേക്ക് പോകുന്ന രാധ എന്ന സ്ത്രീ ഇപ്പോഴും ഉള്ളിലുണ്ട്. കണ്ണന് അവളുടെ പ്രാത്ഥന കേട്ടിട്ടുണ്ടാകുമോ ? അവളെ രക്ഷപ്പെടുത്തിയതാകുമോ ?

ക്രിഷ്ണനും ക്രിസ്തുവും ജീവിച്ചിരുന്നില്ലാ എന്ന ഒരു പുസ്തകം ഇടമറുകിന്റേതായാണ്ട്.

മറിയവും രാധയും ജീവിച്ചിരുന്നുവോ ?

കുഴൂരിലെ അമ്പലക്കുളത്തില് മുങ്ങിമരിച്ച രാധ എന്ന പെണ്കുട്ടി ജീവിച്ചിരുന്നുവോ ? അതോ ജീവിച്ച് മരിച്ചുവോ ?

അല്ലെങ്കില് മരിച്ച് ജീവിച്ചുവോ ?

Sunday, July 8, 2007

ആശാത്തി

"പ്രാത്ഥിക്കാന് നോക്കുമ്പോള്
പ്രാത്ഥന ഓര്മ്മയില്ല
എത്ര ചികഞ്ഞിട്ടും ഓര്മ്മയില് നിന്നും
അതു രൂപം കൊള്ളുന്നില്ല
അപ്പോള് അയാള്
അക്ഷരമാല, കൈകൂപ്പികൊണ്ട്
ഭക്തിനിര്ഭരമായി ചൊല്ലി

ആ പ്രാര്ത്ഥന നിര്മ്മിച്ച അക്ഷരങ്ങള്
ആ ക്രമത്തിലല്ലെങ്കിലും ഇവയാണല്ലോ
എന്ന അര്ത്ഥത്തില്

തെറ്റായ ക്രമത്തില് വിന്യസിച്ച
ഒരക്ഷരമാലയാണല്ലോ
ഏതു പ്രാത്ഥനയും
എന്ന അര്ത്ഥത്തില്

അക്ഷരമാല
ക്രമം തെറ്റിയെഴുതിയ
ഒരു പ്രാത്ഥനയാണ്
എന്ന അര്ത്ഥത്തില്"

(പ്രാത്ഥന, കല്പറ്റ നാരായണന്)

അക്ഷരമാലയുടെ വലിയ സാധ്യത മുന്നില് തുറന്നിട്ടത് കല്പ്പറ്റ നാരായണന് എന്ന പ്രിയ കവിയുടെ പ്രാത്ഥന എന്ന കവിതയാണ്. അതിനു ശേഷം അക്ഷരമാലയോട് ഒരു പ്രത്യേക മമത തോന്നിയിട്ടുണ്ട്.

കൊടുങ്ങല്ലൂരിലെ കെ.കെ.ടി.എം കോളേജില് കവിതയെക്കുറിച്ച് സംസാരിക്കാന് പോയപ്പോള് ഈ കവിത ചൊല്ലി. അവര്ക്ക് ആദ്യമൊന്നും ഒന്നും പിടികിട്ടിയില്ല. പിന്നെ പറഞ്ഞു. നിങ്ങള് പ്രണയലേഖനമെഴുതരുത്. പകരം അക്ഷരമാല പകര്ത്തി ഇഷ്ട്ടമുള്ളയാള്ക്കു കൊടുക്കണം. നിങ്ങള്ക്ക് പറയാനുള്ളത് അവന്/ അവള് അതില് നിന്ന് വായിച്ചെടുക്കട്ടെ. പ്രണയവുമായി ബന്ധപ്പെടുത്തിയതുകൊണ്ടാകണം അവര്ക്ക് അതു നന്നേ ബോധിച്ചു.

ദൈവത്തെപ്പോലെ നമ്മെ മനസ്സിലാക്കാന് കഴിവുള്ള ആര്ക്കും അക്ഷരമാല മാത്രം കൊടുത്താല് മതിയാകും. അതിനു കഴിയാതെ വരുമ്പോഴാണ് നമുക്കു കത്തെഴുതേണ്ടി വരുന്നത്. കരയേണ്ടി വരുന്നതു. കവിതയെഴുതേണ്ടി വരുന്നതു.ഇങ്ങനെയൊരു കുറിപ്പു പോലുമെഴുതേണ്ടി വരുന്നത്.

അക്ഷരമാലയും ഞാനും തമ്മില് എന്തെന്നായിരിക്കും. ഇപ്പോഴും അക്ഷരമാല ക്രമമായി എഴുതാനറിയില്ല എന്നുള്ളതാണ് ഞങ്ങള് തമ്മിലുള്ള ഒരു ബന്ധം.

ആശാത്തിയുടെ അടുത്താണ് ഞാന് ആദ്യാക്ഷരം കുറിച്ചത്. രണ്ടാമത്തെ പുസ്തകമായ “ഇ”യിലെ ബയോഡാറ്റയിലെ കുറിപ്പു കണ്ട് പലരും പറഞ്ഞു. സവിശേഷമായിരിക്കുന്നു. പഠിച്ച സ്കൂളുകളുടെയും കോളേജുകളുടെയും പേരെഴുതുന്നതിനു മുന്പ് എഴുതിയ വാചകം ഇതായിരുന്നു
“മീനാക്ഷി ആശാത്തിയുടെ എഴുത്തുപുരയില് ഹരിശ്രീ കുറിച്ചു” അങ്ങനെ എഴുതാതിരിക്കുവാന് ആവുമായിരുന്നില്ല. മീനാക്ഷി ആശാത്തി എന്റെ ആദ്യഗുരു. മൂന്നാം വയസ്സില് എന്റെ കൈപിടിച്ച് മണലില് ഹരിശ്രീ എഴുതിപ്പിച്ച ആശാത്തി.

അയല്പക്കത്താണ് അവരുടെ വീട്. കോലായിലാണ് എഴുത്ത് പുര. പുര എന്നൊന്നും വിളിക്കാനാകില്ല. നിലത്തിരുന്ന് മണലില് ഇരുന്നെഴുതും. തെറ്റിയാല് മായ്ച്ച് കളയാം. ജീവിതം പോലെയല്ല. ഇപ്പോള് കമ്പ്യൂട്ടറില് എഴുതുന്നതു പോലെ. ഒരക്ഷരം ഉറച്ചതിനു ശേഷമാണ് അടുത്തതിലേക്കു കടക്കുക. അക്ഷരം മണലിലെഴുതി മനപാഠമാക്കിക്കഴിഞ്ഞാല് ആശാത്തി അതു ഓലയില് കുറിച്ച് തരും. പനയോലയില് നാരായമുപയോഗിച്ച്.

പനയോല വെട്ടിയൊരുക്കിയാണ് അവര് ഓലക്കെട്ട് തയ്യാറാക്കുക. നാരായമുപയോഗിച്ച് വരഞ്ഞതിനു ശേഷം അക്ഷരങ്ങളില് കരിപൂശും. പിന്നീട് കശുമാങ്ങ പകുതിയായി മുറിച്ച് അതിന്റെ ചാറ് കൊണ്ടു തുടക്കും. അപ്പോള് മുതല് സ്വര്ണ്ണ നിറമുള്ള ഓലയില് കറുത്ത അക്ഷരങ്ങള് തിളങ്ങും. ആ അക്ഷരങ്ങള് ഇപ്പോഴും ഉള്ളില് തെളിഞ്ഞ് കിടപ്പുണ്ടു.

തെറ്റിയാലുള്ള ശിക്ഷയാണ് ഭയങ്കരം. കുഞ്ഞ് വിരലുകള് മണലില് കുത്തിയെഴുതിക്കും. നോവും. കുസ്രുതികളുടെ വിരലുകളില് നിന്ന് ചോര പൊടിയും. ചോര പൊടിഞ്ഞ് എഴുതിയ അക്ഷരങ്ങളുടെ കരുത്ത് ഇപ്പോഴുണ്ടോ എന്റെ വരികളില് ? ഇല്ല ആ വേദനയുണ്ടോ ? ആവോ അറിയില്ല


ആശാത്തി അക്ഷരം പഠിപ്പിച്ച ആ നസ്രാണിചെക്കന് അക്ഷരങ്ങള് കൊണ്ടു മാത്രം ജീവിക്കുന്നതിനെക്കുറിച്ച് അവര്ക്ക് എത്ര മാത്രമറിയാം എന്നറിയില്ല. എന്റെ ഒരു വരി പോലും അവര് വായിച്ചിട്ടില്ല.

സ്ക്കൂളിനെക്കുറിച്ചുള്ള ഓര്മ്മപ്പുസ്തകമായ ഇ” മീനാക്ഷി ആശാത്തിയെക്കൊണ്ട് ആദ്യം പഠിച്ച എരവത്തൂര് ശ്രീക്യഷ്ണ വിലാസം എല്.പി.സ്ക്കൂളില് വച്ച് പ്രകാശനം ചെയ്യിപ്പിക്കണമെന്നത് ആഗ്രഹമായിരുന്നു. നടന്നില്ല.

ആശാത്തിക്കു ശേഷം നിരവധി അധ്യാപകര്. എന്നെ കരയിപ്പിച്ചവരും. ഞാന് കരയിപ്പിച്ചവരും. വാദിച്ച് ജയിക്കാന് ഒരിക്കല് കോളേജില് ഒരു ടീച്ചറോട് മുഖക്കുരു ക്ര്യഷിയുണ്ടോ എന്ന് ചോദിച്ചു. അവര് കരഞ്ഞ് കൊണ്ടാണ് ക്ലാസ്സ് വിട്ടതു. പിന്നീട് പഠനത്തിന്റെ ഇടവേളകളില് ട്യൂഷന് അധ്യാപകനായപ്പോള് പഠിപ്പിക്കുന്നതിന്റെ നോവറിഞ്ഞു.

മീനാക്ഷി ആശാത്തി ഇപ്പോഴും കുഴൂരിലുണ്ടു. അവരുടെ അടുത്ത് എഴുത്ത് പഠിക്കാന് കുട്ടികളില്ല.

ഇപ്പോഴും ആ വഴികളിലൂടെ പോകുമ്പോള് ഞങ്ങളുടെ പഴയ അക്ഷരമാലയുടെ ഈണം ഉയര്ന്ന് കേള്ക്കും

പഴയ എഴുത്തോല ഇപ്പോഴും വീട്ടിലുണ്ടോ എന്തോ ?


എല്ലാം കഴിഞ്ഞ് മടങ്ങുമ്പോള് എന്തായിരുന്നു ജീവിതമെന്ന് ദൈവം ചോദിച്ചാല് തീര്ച്ചയായും ഞാന് അക്ഷരമാല പകര്ത്തിയ ആ എഴുത്തോല എടുത്ത് കൊടുക്കും.
അദ്ദേഹം വായിച്ചെടുത്താലും ഇല്ലെങ്കിലും.


വായനക്കാരാ എന്ത് തോന്നുന്നു
ഈ കുറിപ്പിനു പകരം
അക്ഷരമാല മതിയായിരുന്നുവോ ?
പകര്‍പ്പവകാശം © ഒരാള്‍ക്ക് മാത്രം ::-:: Copyrights © reserved